Home Joshua 23 · മലയാളം ബൈബിൾ

Joshua

Chapter 23

മലയാളം ബൈബിൾ
1യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധന്‍ ആയശേഷം
2യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാല്‍ഞാന്‍ വയസ്സുചെന്നു വൃദ്ധന്‍ ആയിരിക്കുന്നു.
3നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതു.
4ഇതാ, യോര്‍ദ്ദാന്‍ മുതല്‍ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാന്‍ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങള്‍ക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു.
5നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു ഔടിച്ചു നിങ്ങളുടെ ദൃഷ്ടിയില്‍ നിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതു പോലെ നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
6ആകയാല്‍ മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതില്‍നിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിന്‍ .
7നിങ്ങളുടെ ഇടയില്‍ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങള്‍ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.
8നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരിപ്പിന്‍ .
9യഹോവ നിങ്ങളുടെ മുമ്പില്‍നിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പില്‍ നില്പാന്‍ കഴിഞ്ഞിട്ടില്ല.
10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതുപോലെ താന്തന്നേ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതുകൊണ്ടു നിങ്ങളില്‍ ഒരുത്തന്‍ ആയിരം പേരെ ഔടിച്ചിരിക്കുന്നു.
11അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാന്‍ പൂര്‍ണ്ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിന്‍ .
12അല്ലാതെ നിങ്ങള്‍ വല്ലപ്രകാരവും പിന്തിരിഞ്ഞുനിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേര്‍ന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങള്‍ അവരോടും അവര്‍ നിങ്ങളോടും ഇടകലരുകയും ചെയ്താല്‍
13നിങ്ങളുടെ ദൈവമായ യഹോവ മേലാല്‍ ഈ ജാതികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ നശിച്ചുപോകുംവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കണിയും വിലാപ്പുറത്തു ചുമ്മട്ടിയും കണ്ണില്‍ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊള്‍വിന്‍ .
14ഇതാ, ഞാന്‍ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണഹൃദയത്തിലും പൂര്‍ണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങള്‍ക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.
15നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള എല്ലാനന്മകളും നിങ്ങള്‍ക്കു സംഭവിച്ചതുപോലെ തന്നേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാതിന്മകളും നിങ്ങളുടെമേല്‍ വരുത്തും.
16നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme