Home Ezekiel 4 · മലയാളം ബൈബിൾ

Ezekiel

Chapter 4

മലയാളം ബൈബിൾ
1മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പില്‍ വെച്ചു അതില്‍ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,
2അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.
3പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തില്‍ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേല്‍ഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ;
4പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്നു യിസ്രായേല്‍ഗൃഹത്തിന്റെ അകൃത്യം അതിന്മേല്‍ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.
5ഞാന്‍ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേല്‍ ഗൃഹത്തിന്റെ അകൃത്യം വഹിക്കേണം.
6ഇതു തികെച്ചിട്ടു നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാന്‍ നിനക്കു നിയമിച്ചിരിക്കുന്നു.
7നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.
8നിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാന്‍ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.
9നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തില്‍ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.
10നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെല്‍ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
11വെള്ളവും അളവുപ്രകാരം ഹീനില്‍ ആറില്‍ ഒരു ഔഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.
12നീ അതു യവദോശപോലെ തിന്നേണം; അവര്‍ കാണ്‍കെ നീ മാനുഷമലമായ കാഷ്ഠം കാത്തിച്ചു അതു ചുടേണം.
13ഇങ്ങനെ തന്നേ യിസ്രായേല്‍മക്കള്‍, ഞാന്‍ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയില്‍ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.
14അതിന്നു ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാന്‍ ബാല്യംമുതല്‍ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായില്‍ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.
15അവന്‍ എന്നോടുനോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാന്‍ നിനക്കു പശുവിന്‍ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊള്‍ക എന്നു കല്പിച്ചു.
16മനുഷ്യപുത്രാ, അപ്പവും വെള്ളവും അവര്‍ക്കും മുട്ടിപ്പോകേണ്ടതിന്നും ഔരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും
17ഞാന്‍ യെരൂശലേമില്‍ അപ്പം എന്ന കോല്‍ ഒടിച്ചുകളയും; അവര്‍ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവര്‍ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവന്‍ എന്നോടു അരുളിച്ചെയ്തു.
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme