Home 2 Chronicles 17 · മലയാളം ബൈബിൾ

2 Chronicles

Chapter 17

മലയാളം ബൈബിൾ
1അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവന്‍ യിസ്രായേലിന്നെതിരെ പ്രബലനായ്തീര്‍ന്നു.
2അവന്‍ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി.
3യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളില്‍ നടക്കയും ബാല്‍വിഗ്രഹങ്ങളെ ആശ്രയിക്കാതെ
4തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു
5യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.
6അവന്റെ ഹൃദയം യഹോവയുടെ വഴികളില്‍ ധൈര്യപ്പെട്ടിട്ടു അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയില്‍നിന്നു നീക്കിക്കളഞ്ഞു.
7അവന്‍ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ യെഹൂദാനഗരങ്ങളില്‍ ഉപദേശിപ്പാനായിട്ടു ബെന്‍ -ഹയീല്‍, ഔബദ്യാവു, സെഖര്‍യ്യാവു, നെഥനയേല്‍, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
8അവരോടുകൂടെ ശെമയ്യാവു, നെഥന്യാവു, സെബദ്യാവു, അസായേല്‍, ശെമീരാമോത്ത്, യെഹോനാഥാന്‍ , അദോനീയാവു, തോബീയാവു, തോബ്-അദോനീയാവു എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.
9അവര്‍ യെഹൂദയില്‍ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യില്‍ ഉണ്ടായിരുന്നു; അവര്‍ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.
10യഹോവയിങ്കല്‍നിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവര്‍ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.
11ഫെലിസ്ത്യരിലും ചിലര്‍ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിന്‍ കൂട്ടത്തെ കൊണ്ടുവന്നു.
12യെഹോശാഫാത്ത് മേലക്കുമേല്‍ പ്രബലനായ്തീര്‍ന്നു, യെഹൂദയില്‍ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.
13അവന്നു യെഹൂദാനഗരങ്ങളില്‍ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കള്‍ യെരൂശലേമില്‍ ഉണ്ടായിരുന്നു.
14പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതുയെഹൂദയുടെ സഹസ്രാധിപന്മാര്‍അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികള്‍;
15അവന്റെശേഷം യെഹോഹാനാന്‍ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരം പേര്‍;
16അവന്റെ ശേഷം തന്നെത്താന്‍ മന:പൂര്‍വ്വമായി യഹോവേക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകന്‍ അമസ്യാവു അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികള്‍;
17ബെന്യാമീനില്‍നിന്നു പരാക്രമശാലിയായ എല്യാദാ അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേര്‍;
18അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരം പേര്‍.
19രാജാവു യെഹൂദയിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളില്‍ ആക്കിയിരുന്നവരെ കൂടാതെ രാജാവിന്നു സേവ ചെയ്തുവന്നവര്‍ ഇവര്‍ തന്നേ.
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme