Home 1 Samuel 8 · മലയാളം ബൈബിൾ

1 Samuel

Chapter 8

മലയാളം ബൈബിൾ
1ശമൂവേല്‍ വൃദ്ധനായപ്പോള്‍ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.
2അവന്റെ ആദ്യജാതന്നു യോവേല്‍ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേര്‍. അവര്‍ ബേര്‍-ശേബയില്‍ ന്യായപാലനം ചെയ്തുപോന്നു.
3അവന്റെ പുത്രന്മാര്‍ അവന്റെ വഴിയില്‍ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.
4ആകയാല്‍ യിസ്രായേല്‍മൂപ്പന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി, രാമയില്‍ ശമൂവേലിന്റെ അടുക്കല്‍ വന്നു, അവനോടു
5നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാര്‍ നിന്റെ വഴിയില്‍ നടക്കുന്നില്ല; ആകയാല്‍ സകല ജാതികള്‍ക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങള്‍ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
6ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവര്‍ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേല്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു.
7യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാല്‍ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേള്‍ക്ക; അവര്‍ നിന്നെയല്ല, ഞാന്‍ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.
8ഞാന്‍ അവരെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ച നാള്‍മുതല്‍ ഇന്നുവരെ അവര്‍ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.
9ആകയാല്‍ അവരുടെ അപേക്ഷ കേള്‍ക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോടു അറിയിക്കേണം.
10അങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേല്‍ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാല്‍
11നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കുംഅവന്‍ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങള്‍ക്കു മുമ്പെ അവര്‍ ഔടേണ്ടിയും വരും.
12അവന്‍ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്‍വാനും തന്റെ വിള കൊയ്‍വാനും തന്റെ പടക്കോപ്പും തേര്‍കോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.
13അവന്‍ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.
14അവന്‍ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാര്‍ക്കും കൊടുക്കും.
15അവന്‍ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും കൊടുക്കും.
16അവന്‍ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.
17അവന്‍ നിങ്ങളുടെ ആടുകളില്‍ പത്തിലൊന്നു എടുക്കും; നിങ്ങള്‍ അവന്നു ദാസന്മാരായ്തീരും.
18നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങള്‍ അന്നു നിലവിളിക്കും; എന്നാല്‍ യഹോവ അന്നു ഉത്തരമരുളുകയില്ല.
19എന്നാല്‍ ശമൂവേലിന്റെ വാക്കു കൈക്കൊള്‍വാന്‍ ജനത്തിന്നു മനസ്സില്ലാതെഅല്ല, ഞങ്ങള്‍ക്കു ഒരു രാജാവു വേണം
20മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങള്‍ക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവര്‍ പറഞ്ഞു.
21ശമൂവേല്‍ ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.
22യഹോവ ശമൂവേലിനോടുഅവരുടെ വാക്കു കേട്ടു അവര്‍ക്കും ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേല്‍ യിസ്രായേല്യരോടുനിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme