Home Psalm 44 · മലയാളം ബൈബിൾ

Psalm

Chapter 44

മലയാളം ബൈബിൾ
1ദൈവമേ, പൂര്‍വ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളില്‍ നീ ചെയ്ത പ്രവൃത്തി അവര്‍ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങള്‍ കേട്ടുമിരിക്കുന്നു;
2നിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.
3തങ്ങളുടെ വാളുകൊണ്ടല്ല അവര്‍ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവര്‍ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
4ദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിന്നു രക്ഷ കല്പിക്കേണമേ.
5നിന്നാല്‍ ഞങ്ങള്‍ വൈരികളെ തള്ളിയിടും; ഞങ്ങളോടു എതിര്‍ക്കുംന്നവരെ നിന്റെ നാമത്തില്‍ ചവിട്ടിക്കളയും.
6ഞാന്‍ എന്റെ വില്ലില്‍ ആശ്രയിക്കയില്ല; എന്റെ വാള്‍ എന്നെ രക്ഷിക്കയുമില്ല.
7നീയത്രേ ഞങ്ങളെ വൈരികളുടെ കയ്യില്‍ നിന്നു രക്ഷിച്ചതു; ഞങ്ങളെ പകെച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു;
8ദൈവത്തില്‍ ഞങ്ങള്‍ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു. സേലാ.
9ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
10വൈരിയുടെ മുമ്പില്‍ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവര്‍ ഞങ്ങളെ കൊള്ളയിടുന്നു.
11ഭക്ഷണത്തിന്നുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയില്‍ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.
12നീ നിന്റെ ജനത്തെ വിലവാങ്ങാതെ വിലക്കുന്നു. അവരുടെ വിലകൊണ്ടു സമ്പത്തു വര്‍ദ്ധിപ്പിക്കുന്നതുമില്ല.
13നീ ഞങ്ങളെ അയല്‍ക്കാര്‍ക്കും അപമാനവിഷയവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആക്കുന്നു.
14നീ ജാതികളുടെ ഇടയില്‍ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവില്‍ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
15നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും
16എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പില്‍ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.
17ഇതൊക്കെയും ഞങ്ങള്‍ക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോടു അവിശ്വസ്തത കാണിച്ചിട്ടുമില്ല.
18നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകര്‍ത്തുകളവാനും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുവാനും തക്കവണ്ണം
19ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികള്‍ നിന്റെ വഴി വിട്ടു മാറുകയോ ചെയ്തിട്ടില്ല.
20ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങള്‍ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍
21ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവന്‍ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.
22നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
23കര്‍ത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നതു എന്തു? എഴുന്നേല്‍ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
24നീ നിന്റെ മുഖത്തെ മറെക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്തു?
25ഞങ്ങള്‍ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു.
26ഞങ്ങളുടെ സഹായത്തിന്നായി എഴുന്നേല്‍ക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ;
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme